Saturday, June 14, 2025

വടക്കാഞ്ചേരിയിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിത മായതിൽ വിമർശനവുമായി പ്രതിപക്ഷം

വടക്കാഞ്ചേരിയിലെ സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിത മായതിൽ വിമർശനവുമായി പ്രതിപക്ഷം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയുടെ സുരക്ഷ ലക്ഷ്യമിട്ട് 2013-14 കാലഘട്ടത്തിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് അഞ്ച് വർഷം പിന്നിട്ടു. അന്നത്തെ വടക്കാഞ്ചേരി എം.എൽ.എയും സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന സി.എൻ ബാലകൃഷ്ണന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ചാണ് വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്തും ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ, അധികൃതരുടെ അനാസ്ഥ മൂലം ക്യാമറകൾ പ്രവർത്തനരഹിതമായി.

ഏകദേശം അഞ്ച് വർഷത്തോളം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലായിരുന്നു ഈ ക്യാമറകൾ മോണിറ്റർ ചെയ്തിരുന്നത്. അക്കാലത്ത് വടക്കാഞ്ചേരി നഗരത്തിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കപ്പെട്ടിരുന്നു. വാഹന മോഷണങ്ങളും കുറ്റവാളികളുടെ വാഹനങ്ങളും നഗരപാതയിലൂടെ കടന്നുപോയിരുന്നോ എന്ന് പോലീസിന് കൃത്യമായി പരിശോധിക്കാനും സാധിച്ചിരുന്നു.

ഈ ക്യാമറകൾ പ്രവർത്തിച്ചിരുന്നെങ്കിൽ കഴിഞ്ഞ മാസത്തിൽ ഉൾപ്പെടെ വടക്കാഞ്ചേരിയിൽ നടന്ന വാഹനമോഷണങ്ങളും വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുന്നതും പോലീസിന് കൃത്യമായി കണ്ടെത്താൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ വടക്കാഞ്ചേരിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെട്ട വടിവാൾ സുനിലിനെ പോലുള്ള കൊടും കുറ്റവാളികളെ നിരീക്ഷിക്കാൻ മേഖലയിൽ ക്യാമറകൾ പുനഃസ്ഥാപിക്കണമെന്ന് വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷ നേതാവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.അജിത് കുമാർ ആവശ്യപ്പെട്ടു.

ഓട്ടുപാറ ജംഗ്ഷനിൽ വാഴാനി റോഡിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറ കഴിഞ്ഞ രാത്രി വാഹനം ഇടിച്ച് അതിന്റെ പോസ്റ്റുൾപ്പെടെ നിലംപൊത്തിയ സാഹചര്യത്തിലാണ് നഗരത്തിലെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ക്യാമറകൾ പുനഃസ്ഥാപിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *